സില്‍വര്‍ ലൈനില്‍ മയപ്പെട്ട് സര്‍ക്കാര്‍
 


തിരുവനന്തപുരം: സില്‍വര്‍ലൈനില്‍  സര്‍ക്കാരിന് യുദ്ധപ്രഖ്യാപനമില്ലെന്നും ആശങ്കകള്‍ തീര്‍ക്കുമെന്നും റവന്യുമന്ത്രി കെ രാജന്‍ . അതേ സമയം ഇടത് ബുദ്ധിജീവികള്‍ ആവശ്യപ്പെട്ട തിരുത്തലിന് പോലും സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. ഡിപിആര്‍ തിരുത്തുമെന്ന സര്‍ക്കാര്‍ നിലപാട് സര്‍ക്കാറിന് തന്നെ പദ്ധതിയില്‍ സംശയങ്ങളുള്ളത് കൊണ്ടാണെന്ന് സിഡിഎസ് മുന്‍ ഡയറക്ടറും ഇടത് സഹയാത്രികനുമായ കെ പി കണ്ണന്‍  പറഞ്ഞു.

ഡിപിആര്‍ പ്രസിദ്ധീകരിക്കാന്‍ നിര്‍ബന്ധിതരായ സര്‍ക്കാര്‍ ഇപ്പോള്‍ അയഞ്ഞ സമീപനത്തിലാണ്. പദ്ധതി ഉണ്ടാകാനിടയുള്ള കടുത്ത പാരിസ്ഥിതിക പ്രശ്‌നങ്ങളും നിര്‍മ്മാണഘട്ടത്തില്‍ തന്നെ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നുമുള്ള ഡിപിആറിലെ ആശങ്കകള്‍ വലിയ ചര്‍ച്ചയാകുന്ന സാഹചര്യത്തിലാണ് പിടിവാശി വിട്ട് ചര്‍ച്ചയാകാം മാറ്റവുമാകാം എന്നൊക്കെയുള്ള സമീപനം.ഡിപിആറില്‍ ഇനിയും തിരുത്തലാകാമെന്ന എംവി ഗോവിന്ദന്റെ പ്രസ്താവന വലിയ ചര്‍ച്ചയാകുന്നുണ്ട്. കേന്ദ്രത്തിന്റെ അന്തിമാനുമതിക്ക് സമര്‍പ്പിച്ച ഡിപിആറില്‍ കേന്ദ്ര സര്‍ക്കാരോ, നീതി ആയോഗോ, റെയില്‍വെ ബോര്‍ഡോ തിരുത്തലിന് വേണമെങ്കില്‍ ആവശ്യപ്പെടാം. കേന്ദ്രം അത്തരമൊരു സമീപനം സ്വീകരിക്കും മുമ്പ് തന്നെ സര്‍ക്കാരിന്റെ പിന്നോട്ട് പോകല്‍ ഡിപിആറില്‍ സര്‍ക്കാറിനുള്ള സംശയമായി വിദഗ്ധര്‍ ഉന്നയിക്കുന്നു

കെ പി കണ്ണന്‍ അടക്കമുള്ള വിദഗ്ധരും പൗരപ്രമുഖരുമാണ് പദ്ധതിയില്‍ പുനരാലോചന ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. ഇന്ന് രാവിലെ അന്തരിച്ച പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫസര്‍ എം കെ പ്രസാദും കത്തില്‍ ഒപ്പിട്ടിരുന്നു. ശാസ്ത്രസാഹിത്യ പരിഷത്ത് ഡിപിആര്‍ പഠിക്കുകയാണ്. ഇടത് ബുദ്ധിജീവികളുടെ എതിര്‍പ്പെങ്കിലും സര്‍ക്കാര്‍ കേള്‍ക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം.


 

Related Posts

0 Comments

Leave a reply