
പെന്‍ഷനില്ല: ജീവിതം
ദുരിതമെന്ന് ഗോപിയാശാന്‍
പാലക്കാട്: 2019 മുതല്‍ പുതുക്കിയ പെന്‍ഷന്‍ അലവന്‍സ് ഇതുവരെ കിട്ടിയിട്ടില്ലെന്ന് പത്മശ്രീ കലാമണ്ഡലം ഗോപി. ശാരീരികാവശതകള്‍ കാരണം തനിക്ക് വേദികളില്‍ ഇനി കഥകളി അവതരിപ്പിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും, ഈ പെന്‍ഷനാണ് തന്റെയും കുടുംബത്തിന്റെയും ഏകവരുമാനമാര്‍ഗമെന്നും ഗോപിയാശാന്‍ ് പറഞ്ഞു. മൂന്ന് വര്‍ഷമായി മുടങ്ങിയ ഉയര്‍ത്തിയ പെന്‍ഷന്‍ അലവന്‍സ് ഇനിയെങ്കിലും തരണമെന്ന് കേരളത്തിന്റെ അഭിമാനമായ ഗോപിയാശാന്‍ പറയുമ്പോള്‍ സര്‍ക്കാര്‍ നടപടിയെടുക്കുമോ എന്ന ചോദ്യമാണുയരുന്നത്. സാംസ്‌കാരികമന്ത്രിയും ധനമന്ത്രിയും ഇതില്‍ നടപടി സ്വീകരിക്കണമെന്നാണ് ഗോപിയാശാന്റെ അഭ്യര്‍ത്ഥന. അതേസമയം, ഇതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് സാംസ്‌കാരികമന്ത്രി സജി ചെറിയാന്‍ വാര്‍ത്താക്കുറിപ്പിറക്കി.
''കൊവിഡിനേക്കാള്‍ കൂടുതല്‍ എനിക്ക് ശാരീരികമായ അവശതകളുണ്ട്. അത് കാരണം പരിപാടികള്‍ക്കൊക്കെ പോകാന്‍ ബുദ്ധിമുട്ടാണ്. ഈ പെന്‍ഷന്‍ കൊണ്ട് മാത്രമാണ് എന്റെ ജീവിതവും എന്റെ കുടുംബത്തിന്റെ ജീവിതവും മുന്നോട്ട് പോകുന്നത്. പെന്‍ഷന്‍ കൂട്ടിക്കിട്ടിയതിന് ശേഷം ഉള്ള അലവന്‍സ് നേരായ വഴിയില്‍ത്തന്നെ എത്രയും വേഗം എനിക്ക് അനുവദിച്ച് തരണം. ഇത് അപേക്ഷയാണ്. പ്രത്യേകിച്ച് പറയാനുള്ളത് സാംസ്‌കാരികവകുപ്പ് മന്ത്രിയോടും ധനമന്ത്രിയോടുമാണ്. അപേക്ഷിക്കുകയാണ്'', എന്ന് ഗോപിയാശാന്‍.
കഥകളിയെന്ന കേരളത്തിന്റെ സ്വന്തം കലാരൂപത്തിന്റെ മുഖശ്രീയാണ് ഗോപിയാശാന്‍. കളിയരങ്ങിലെ നിത്യഹരിതഭംഗിയായ കലാമണ്ഡലം ഗോപിയാശാന്‍ അരങ്ങില്‍ നിന്ന് ഒരു വര്‍ഷക്കാലത്തെ ഇടവേളയെടുത്തിരുന്നു മുന്‍പ്. ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഒരു ശസ്ത്രക്രിയക്കും ശേഷം 1992-ല്‍ കളിയരങ്ങിലേക്ക് തിരികെ വന്ന ഗോപിയാശാന്റെ മുഖത്തെ പച്ചയ്‌ക്കൊരു വ്യത്യാസവുമുണ്ടായിരുന്നില്ലെന്ന് ആസ്വാദകര്‍ പറയുന്നു. എന്നും സുഭഗതയുടെ രൂപമായിരുന്നു ഗോപിയാശാന്. നളന്‍, കചന്‍, കര്‍ണന്‍, രുഗ്മാംഗദന്‍ അങ്ങനെ രൂപസൗകുമാര്യമുള്ള എല്ലാവേഷങ്ങളും ഗോപിയാശാനിണങ്ങി.
പതിനാലാം വയസ്സില്‍ വള്ളത്തോള്‍ കലാമണ്ഡലം രൂപീകരിക്കുന്നതിന് മുന്നോടിയായി കുട്ടികളെ തെരഞ്ഞെടുക്കുമ്പോള്‍ ഗോപിയാശാന് നേരെ ഒരു നോട്ടമേ നോക്കിയുള്ളൂ എന്നാണ് കഥ. 1951-ല്‍, പതിനാലാം വയസ്സില്‍, ഗോപിയാശാന്‍ അങ്ങനെ കഥകളി പഠനത്തിനുള്ള കലാമണ്ഡലത്തിലെ ആദ്യസംഘത്തിലംഗമായി. മുഖത്തെഴുതി കളിച്ചേലുണ്ടോ എന്ന് നോക്കുക പോലും വേണ്ടെന്ന് പറഞ്ഞുവത്രേ വള്ളത്തോള്‍. അവിടെ വച്ചാണ് കലാമണ്ഡലം രാമന്‍കുട്ടി നായര്‍, കലാമണ്ഡലം പത്മനാഭന്‍ നായര്‍ എന്നീ ഗുരുക്കന്‍മാരെ ഗോപിയാശാന്‍ കാണുന്നത്. 1957-ല്‍ കഥകളി പഠനം പൂര്‍ത്തിയാക്കി കലാമണ്ഡലത്തിന്റെ പടിയിറങ്ങുമ്പോള്‍ അത് പതിനാല് സംവത്സരക്കാലത്തെ കഠിനപരിശീലനത്തിന് തുല്യമായിരുന്നുവെന്നാണ് ഗോപിയാശാന്‍ പറഞ്ഞത്. അതായിരുന്നു അവരുടെ ചിട്ടവട്ടങ്ങള്‍. 1958-ല്‍ അദ്ദേഹം അവിടെത്തന്നെ അധ്യാപകനായി. 1990-ല്‍ കലാമണ്ഡലത്തിന്റെ പ്രിന്‍സിപ്പലായി. രണ്ട് വര്‍ഷത്തിനകം വിരമിക്കുകയും ചെയ്തു.