കോവിഡ് പെരുകുന്നു;  പ്രാദേശിക ലോക്ക്ഡൗണ്‍ വേണ്ടിവരുമെന്ന് ആരോഗ്യ മന്ത്രി 


കണ്ണൂര്‍: സംസ്ഥാനത്ത് കൊവിഡ്-19 കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രാദേശിക ലോക്ക്ഡൗണ്‍ വേണ്ടിവന്നേക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. കൊവിഡ് കേസുകള്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ വേണ്ടിവരും. എന്നാല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും  മന്ത്രി പറഞ്ഞു.

ജനങ്ങളുടെ ജീവന്‍ മാത്രമല്ല, അവരുടെ ജീവിത ഉപാധികൂടി സംരക്ഷിക്കേണ്ടതുണ്ട്. ഇതിനാല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും മന്ത്രി വ്യക്തമാക്കി. പ്രതിരോധ വാക്സിന്‍ ക്ഷാമം സംസ്ഥാനത്തുള്ളത് ആശങ്കയുണ്ടാക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിനോട് കൂടുതല്‍ വാക്സിന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 50 ലക്ഷം ഡോസ് വാക്സിന്‍ ചോദിച്ചിട്ട് പകുതി പോലും ലഭ്യമായിട്ടില്ല. ഈ സാഹചര്യത്തില്‍ കൂടുതല്‍ വാക്സിന്‍ ലഭ്യമാക്കാന്‍ കേന്ദ്രം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

മെഗാ വാക്സിനേഷന്‍ മുഖേന എല്ലാവര്‍ക്കും കൊവിഡ് വാക്സിന്‍ നല്‍കാനുള്ള ശ്രമത്തിലാണ് കേരളം. ഇതിനിടെയാണ് വാക്സിന്‍ ക്ഷാമം അനുഭവപ്പെട്ടത്. വരും ദിവസങ്ങളിലും വക്സിന്‍ ക്ഷാമം തുടര്‍ന്നാണ് സംസ്ഥാനത്തിന്റെ മെഗാ വാക്സിനേഷന്‍ പദ്ധതി തകരും. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ വാക്സിന്‍ നേരിട്ട് വാങ്ങാന്‍ സംസ്ഥാനങ്ങള്‍ക്ക് സാധിക്കില്ല. നിയമസഭാ തെരഞ്ഞെടുപ്പല്ല സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.


പ്രതിരോധ വാക്സിനായ കൊവിഷീല്‍ഡിന്റെ സ്റ്റോക്ക് കുറഞ്ഞതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. മിക്ക ജില്ലകളിലും ഇന്ന് വാക്സിനേഷന്‍ മുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. വാക്സിന്റെ സ്റ്റോക്കില്‍ കുറവ് വന്നതോടെ ക്യാമ്പുകള്‍ തല്‍ക്കാലും നിര്‍ത്തിവെക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുണ്ട്. കോവിഡ് കേസുകള്‍ കൂടുതലായുള്ള എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ കൊവിഷീല്‍ഡിന്റെ സ്റ്റോക്ക് പൂര്‍ണമായും തീര്‍ന്നു. തലസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലും ഗ്രാമീണ മേഖലകളിലെ വാക്സിന്‍ കേന്ദ്രങ്ങളിലും കുത്തിവെപ്പ് മുടങ്ങി. എറണാകുളത്തെ മേഖല സംഭരണ കേന്ദ്രത്തിലും കൊവിഷീല്‍ഡിന്റെ സ്റ്റോക്ക് തീര്‍ന്നു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media