ടെഹ്‌റാന്‍: ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് തലവന്‍ കൊല്ലപ്പെട്ടു. ഹൊസൈന്‍ സലാമി രക്തസാക്ഷിയായെന്ന് ഇറാനിയന്‍ ടെലിവിഷന്‍ പ്രഖ്യാപിച്ചു. രണ്ട് മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടു. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ വ്യോമ ആക്രമണം നടത്തിയത്. ടെഹ്‌റാന്‍ ഉള്‍പ്പെടെ 13 ഇടങ്ങളില്‍ കനത്ത ആക്രമണം നടത്തി.
അതേസമയം ആക്രമണത്തില്‍ അമേരിക്കയ്ക്ക് പങ്കില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. യുഎസ് പൗരന്മാരെയും അമേരിക്കയ്ക്ക് താല്പര്യമുള്ള കേന്ദ്രങ്ങളെയും ഇറാന്‍ ലക്ഷ്യം വയ്ക്കരുതെന്നും മുന്നറിയിപ്പ് നല്‍കി. ഇറാന്റെ ആണവ, മിസൈല്‍ ശേഷികള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ സൈന്യം ഓപ്പറേഷന്‍ ആരംഭിച്ചതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സ്ഥിരീകരിച്ചു. ഇസ്രായേലിന്റെ നിലനില്‍പ്പ് സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടിയാണിത്. ഇസ്രായേലിന്റെ ചരിത്രത്തിലെ നിര്‍ണായക നിമിഷമാണിതെന്നും നെതന്യാഹു പറഞ്ഞു. ഓപ്പറേഷന്‍ റൈസിംഗ് ലയണ്‍ ഭീഷണി ഇറാന്റെ ഭീഷണി ഇല്ലാതാക്കുന്നതു വരെ എത്ര ദിവസം വേണമെങ്കിലും തുടരുമെന്ന് നെതന്യാഹു പറഞ്ഞു.
അതി തീവ്ര നിലപാടുകാരനായിരുന്നു കൊല്ലപ്പെട്ട ഹൊസൈന്‍ സലാമി. ഇസ്രായേിനോടും അമേരിക്കയോടും കടുത്ത വിരോധം പുലര്‍ത്തിയിരുന്നു. 2019ല്‍ അമേരിക്ക ഐആര്‍ജിസിയെ തീവ്രവാദ ഗ്രൂപ്പായി പ്രഖ്യാപിച്ചപ്പോള്‍ അതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു എന്നായിരുന്നു സലാമി പറഞ്ഞിരുന്നത്. ഐആര്‍ജിസി ഡെപ്യൂട്ടി കമാന്‍ഡറായിരുന്ന സലാമിയെ 2019ല്‍ ഇറാന്റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമേനി കമാന്‍ഡര്‍ ഇന്‍ ചീഫായി നിയമിക്കുകയായിരുന്നു. സയണിസ്റ്റ് ഭരണ കൂടത്തെ രാഷ്ട്രീയ ഭൂപടത്തില്‍ നിന്ന് ഒഴിവാക്കുക എന്നതായിരുന്നു സലാമിയുടെ നരന്തരമായുളള്ള പ്രസ്താവനകള്‍. 1960ല്‍ ഗോള്‍പായേഗനിലാണ് സലാമി ജനിച്ചത്. ഇറാന്‍ - ഇറാഖ് യുദ്ധകാലത്താണ് ഐആര്‍ജിസിയില്‍ ചേരുന്നത്.