ടെഹ്‌റാന്‍: അമേരിക്കന്‍ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ശക്തമായി തിരിച്ചടിച്ച് ഇറാന്‍. അബുദാബി, റിയാദ്, മനാമ, ദോഹ എന്നിവിടങ്ങളിലെ വ്യോമ, നാവിക താവളങ്ങളിലായിരുന്നു ആക്രമണം. തലകുനിക്കില്ലെന്നും അതാണ് പാരമ്പര്യമെന്നും ഇറാന്‍ പ്രഖ്യാപിച്ചു. ഇറാന്റെ പ്രധാന നേതാക്കളെല്ലാം സുരക്ഷിതരാണ്. യുദ്ധം ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നുവെന്നും ഇറാന്‍ പ്രതികരിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ യുഎന്‍ സുരക്ഷ കൗണ്‍സില്‍ ഇടപെടണം എന്ന് ഇറാന്‍ ആവശ്യപ്പെട്ടു. അതേസസമയം, ഗള്‍ഫിനെ ആക്രമിച്ചതില്‍ ശക്തമായ പ്രതിഷേധവുമായി സൗദി രംഗത്തെത്തി. ആക്രമണത്തെ ശക്തമായി ഗള്‍ഫ് രാജ്യങ്ങള്‍ അപലപിച്ചു. തിരിച്ചടിയില്‍ ഉചിതമായ തീരുമാനം ഉടനെന്ന് ബഹ്‌റൈന്‍ അറിയിച്ചു.
പശ്ചിമേഷ്യയില്‍ അശാന്തി പടരുകയാണ്. ഇസ്രയേലില്‍ അതിശക്ത ആക്രമണം നടത്തിയതിന് പിന്നാലെ ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങളിലേക്ക് വ്യാപക ആക്രമണം നടത്തുകയാണ് ഇറാന്‍. യു എസ് അഞ്ചാം കപ്പല്‍ പടയുടെ ആസ്ഥാനത്തിന് നേരെ അടക്കം ഇറാന്റെ മിസൈല്‍ ആക്രമണം ഉണ്ടായി. ഇസ്രയേലിന് പിന്നാലെ അയല്‍രാജ്യങ്ങളിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളിലേക്കും യുദ്ധം വ്യാപിക്കുന്നത് പശ്ചിമേഷ്യയെ അതീവ ഗുരുതരമായ സാഹചര്യത്തിലേക്കാണ് മാറ്റുക. തെക്കന്‍ ഇറാനിലെ ഹോര്‍ മോസ് ഗന്‍ എന്ന സ്ഥലത്ത് സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍ 36 പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടതായാണ് വിവരം. അമേരിക്കന്‍ - ഇസ്രയേല്‍ മിസൈല്‍ പതിച്ചത് പെണ്‍കുട്ടികളുടെ സ്‌കൂളിലാണെന്നും 36 വിദ്യാര്‍ത്ഥിനികള്‍ കൊല്ലപ്പെട്ടെന്നും ഇറാന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ രാഷ്ട്ര നേതാക്കളുടെ ഔദ്യോഗിക വസതികള്‍ അടക്കം ഉന്നമിട്ടു നടന്ന മിസൈല്‍ ആക്രമണത്തില്‍ കെട്ടിടങ്ങള്‍ തകര്‍ന്നു. അമേരിക്കയുമായി ചേര്‍ന്നുള്ള മുന്‍കരുതല്‍ സൈനിക നടപടിയാണ് തുടങ്ങിയിരിക്കുന്നതെന്ന് ഇസ്രായേല്‍ സ്ഥിരീകരിച്ചു. ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയുടെ ഓഫീസുകള്‍ക്ക് സമീപം ഉഗ്ര സ്ഫോടനങ്ങള്‍ ഉണ്ടായി. അദ്ദേഹത്തെ സുരക്ഷിത താവളത്തിലേക്ക് മാറ്റി. അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്ത ആക്രമണത്തിന് പിന്നാലെ ഇറാനും തിരിച്ചടി തുടങ്ങി. ഇസ്രയേലിലേക്ക് മിസൈലുകള്‍ തൊടുത്താണ് ഇറാന്‍ തിരിച്ചടി തുടങ്ങിയത്. ഇസ്രയേലിലെ വിവിധ നഗരങ്ങളില്‍ മിസൈലുകള്‍ പതിച്ചതായും അപായ സൈറണുകള്‍ മുഴങ്ങുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്‍ മിസൈലുകള്‍ ഇസ്രയേലില്‍ പതിച്ചെന്ന് ഇസ്രയേല്‍ സേനയും വ്യക്തമാക്കിയിട്ടുണ്ട്. ഇറാന്റെ തിരിച്ചടി ആക്രമണ സാധ്യത മുന്‍കൂട്ടി കണ്ട് ഇസ്രയേല്‍ രാജ്യത്തുടനീളം അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ജനങ്ങളോട് ബങ്കറുകളിലേക്ക് മാറാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ഇറാന്റെ പ്രത്യാക്രമണം അതിശക്തമായിരിക്കുമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്ന സാഹചര്യത്തില്‍, മേഖലയില്‍ വന്‍ യുദ്ധത്തിനുള്ള സാധ്യതയാണ് നിലവിലുള്ളത്.
r