വായു മലിനീകരണത്തില്‍ ശ്വാസം മുട്ടി ദില്ലി; 
സാഹചര്യങ്ങള്‍ സുപ്രീംകോടതി പരിശോധിക്കും


 
ദില്ലി: ദില്ലിയില്‍ വായു മലിനീകരണം   ഗുരുതരമായി  തുടരുന്നു. ഇന്നലെ വായു നിലവാര സൂചിക 400 ല്‍ താഴെയായി കുറഞ്ഞെങ്കിലും ഇന്ന് കൂടാനാണ് സാധ്യത. വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ദില്ലിയില്‍ സ്‌കൂളുകള്‍ അടക്കുന്നത് ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സാഹചര്യങ്ങള്‍ ഇന്ന് സുപ്രീംകോടതി പരിശോധിക്കും. മലിനീകരണം തടയാന്‍ കര്‍ശന നടപടി വേണമെന്ന് ശനിയാഴ്ച കോടതി കേന്ദ്ര സര്‍ക്കാരിനോടും ദില്ലി സര്‍ക്കാരിനോടും ആവശ്യപ്പെട്ടിരുന്നു. ആവശ്യമെങ്കില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നാണ് നിര്‍ദ്ദേശം.

ഇക്കാര്യത്തില്‍ സര്‍ക്കാരുകളുടെ അഭിപ്രായം ഇന്ന് കോടതി പരിശോധിക്കും. അതേസമയം, വായു മലിനീകരണം രൂക്ഷമായതോടെ നാല് ജില്ലകളിലെ സ്‌കൂളുകള്‍ ഹരിയാന അടച്ചിട്ടു. ഒപ്പം തന്നെ ഈ ജില്ലകളിലെ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാനും ഹരിയാന തീരുമാനിച്ചിട്ടുണ്ട്.. ദില്ലിയുമായി അതിര്‍ത്തി പങ്കിടുന്ന നാല് ജില്ലകളിലാണ് ഹരിയാന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

ഏഴു ദിവസത്തേക്കാണ് നിയന്ത്രണങ്ങള്‍. ഗുര്‍ഗാവ്, ഫരീദാബാദ്, ജഗ്ജര്‍, സോണിപത്ത് എന്നീ ജില്ലകളിലാണ് സ്‌കൂളുകള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്. ഈ ജില്ലകളിലെ വായുവിന്റെ നിലവാരം വളരെ അപകടകരമായ അവസ്ഥയിലാണെന്നും ഇത് പ്രത്യേകിച്ച് കുട്ടികള്‍ക്ക് അപകടകരമായതിനാലാണ് സ്‌കൂളുകള്‍ അടച്ചിടാനുള്ള തീരുമാനം എടുത്തത് എന്നാണ് ഹരിയാന സര്‍ക്കാര്‍ പറയുന്നത്.

രാജ്യതലസ്ഥാനത്തെ വായുവിന്റെ നിലവാരം സംബന്ധിച്ച് സുപ്രീംകോടതി ഗൗരവമായ ഇടപെടല്‍ നടത്തിയതിന് പിന്നാലെ ഹരിയാന സര്‍ക്കാറിന്റെ എയര്‍ ക്വാളിറ്റി കമ്മീഷണ്‍ ഞായറാഴ്ച നടത്തിയ യോഗത്തിന്റെ നിര്‍ദേശ പ്രകാരമാണ് ദില്ലിയുടെ അയല്‍ ജില്ലകളില്‍ സ്‌കൂളുകള്‍ അടച്ചിടാനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാനും നടപടിയെടുത്തത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മറ്റും നിര്‍ത്തിവയ്ക്കുന്നതിലൂടെ വാഹനങ്ങളില്‍ നിന്നുള്ള 40 ശതമാനത്തോളം മലിനീകരണം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് ഹരിയാന സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. 

അതേ സമയം മാലിന്യങ്ങള്‍ കത്തിക്കുന്നതും, റോഡുകള്‍ തൂക്കുന്നതും അടക്കം നാല് ജില്ലകളില്‍ താല്‍കാലികമായി നിരോധിച്ചിട്ടുണ്ട്. പ്രധാന സ്ഥലങ്ങളില്‍ വെള്ളം തളിക്കാനും പദ്ധതിയുണ്ട്. അതേ സമയം ഗുര്‍ഗാവിലെ വായുവിന്റെ ഗുണനിലവാരം രണ്ട് ദിവസമായി തുടരുന്ന 'ഗുരുതരം' എന്ന അവസ്ഥയില്‍ നിന്നും 'മോശം' എന്ന അവസ്ഥയിലേക്ക് മെച്ചപ്പെട്ടിട്ടുണ്ട് എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. ഇവിടുത്തെ വായുവിന്റെ ഗുണനിലവാരം ശനിയാഴ്ച എക്യൂഐയില്‍ 441 ആയിരുന്നെങ്കില്‍ ഞായറാഴ്ച അത് 287 ആണ്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media