തീപിടിച്ചത് എലത്തൂരില്‍ തീവെപ്പുണ്ടായ അതേ ട്രെയിനില്‍; ഷര്‍ട്ടിടാതെ ഒരാള്‍ കാനുമായ വരുന്ന ദൃശ്യം പുറത്ത്
 



കണ്ണൂര്‍: എക്‌സിക്യൂട്ടീവ് എക്‌പ്രെസ് ട്രെയിനിന്റെ ബോഗിക്ക് തീപിടിച്ച സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. റെയില്‍വേ തന്നെ അട്ടിമറി സംശയിക്കുന്നതായി അറിയിച്ച സംഭവത്തില്‍ ഈ ദൃശ്യങ്ങള്‍ നിര്‍ണായകമാകും. ഷര്‍ട്ടിടാത്ത ഒരാള്‍ കാനുമായി ട്രെയിനിന് അടുത്തേക്ക് നടന്നടുക്കുന്നതും തിരിച്ചുപോകുന്നതും ആണ് ദൃശ്യങ്ങളിലുള്ളത്.   രാത്രി ഒന്നേ മുക്കാലോട് കൂടിയായിരുന്നു ട്രെയിനിന് തീപിടിച്ചത് ശ്രദ്ധയില്‍ പെട്ടത്. തീപിടിത്തത്തില്‍ പിന്‍ഭാഗത്തെ ജനറല്‍ കോച്ച് പൂര്‍ണമായും കത്തി നശിച്ചു. പെട്രോള്‍ ഒഴിച്ച് കത്തിച്ചതായാണ് പ്രാഥമികമായ സംശയം. അതേസമയം എലത്തൂരില്‍ തീവെപ്പ് നടന്ന അതേ തീവണ്ടി തന്നെയാണ് ഇത്തവണയും തീപിടിച്ചത് എന്നത് ഏറെ ശ്രദ്ധേയമാണ്. രാത്രി കണ്ണൂരില്‍ യാത്ര അവസാനിച്ചതിനു ശേഷമായിരുന്നു സംഭവം. 

ഒന്നേകാലിന് ആണ് തീ കണ്ടതെന്നാണ് ദൃക്‌സാക്ഷി പറയുന്നത്. മൂന്നാമത്തെ പ്ലാറ്റ്‌ഫോമിലേക്ക് പോവുകയായിരുന്നു. ആദ്യം വേയ്സ്റ്റ് കത്തുന്നതാണെന്ന് കരുതി. പാര്‍സല്‍ ജീവനക്കാര്‍ അവിടെ ഉണ്ടായിരുന്നു.  കൂടുതല്‍ പുകയുണ്ടെന്ന് പറഞ്ഞാണ് അവര്‍ പോയി നോക്കിയത്. അങ്ങനെയാണ് ട്രെയിനിന് തീ പിടിച്ചതാണെന്ന് തിരിച്ചറിഞ്ഞത്. സ്റ്റേഷന്‍ മാസ്റ്ററോട് കാര്യം പറഞ്ഞപ്പോള്‍ സൈറന്‍ മുഴക്കി. പത്തുപതിനഞ്ച് മിനിറ്റിനുള്ളില്‍ തീ ആളിപ്പടര്‍ന്നു. ആദ്യം ബാത്ത്‌റൂമിന്റെ സൈഡിലായിരുന്നു തീ കണ്ടത്. പിന്നീട് മുഴുവനായി കത്തി. അരമണിക്കൂറിനുള്ളില്‍ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു.  പെട്ടെന്നാണ് തീപടര്‍ന്നത്. അതുകൊണ്ട് തന്നെ സംഭവം ദൂരൂഹമാണെന്നും ദൃക്‌സാക്ഷി പറഞ്ഞു.


അതേസമയം, കണ്ണൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ എന്‍ഐഎ വിവരങ്ങള്‍ തേടി. സംസ്ഥാന- റെയില്‍വേ പൊലീസില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. അട്ടിമറി സംശയിക്കുന്ന സാഹചര്യത്തിലാണിത്. ഏലത്തൂര്‍ ട്രെയിന്‍ തീവയ്പ് നിലവില്‍ എന്‍ഐഎ ആണ് കേസ് അന്വേഷിക്കുന്നത്. ഈ സാഹചര്യം കൂടി മുന്‍ നിര്‍ത്തിയാണ് വിവരശേഖരണം നടത്തുന്നത്.  എലത്തൂര്‍ സംഭവത്തില്‍ തീവ്രവാദ ബന്ധമുണ്ടോ, ഷാറൂഖ് സെയ്ഫിക്ക് കൂടുതല്‍ പേരുടെ സഹായം കിട്ടിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിലടക്കം ദേശീയ അന്വേഷണ ഏജന്‍സിയുടെ അന്വേഷണം പുരോഗമിക്കുകയാണ്. ആക്രമണത്തിന്റെ ആസൂത്രണവും ഗൂഢാലോചനയുമടക്കം എന്‍ഐഎ കൊച്ചി യൂണിറ്റാണ് അന്വേഷിക്കുന്നത്. എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസില്‍ പ്രതി ഷാരൂഖ് സൈഫിക്കെതിരെ പ്രത്യേക അന്വേഷണ സംഘം യുഎപിഎ ചുമത്തിയതോടെയായിരുന്നു എന്‍ഐഎ അന്വേഷണത്തിന് വഴിതുറന്നത്.

പ്രതി ഷാറൂഖ് സെയ്ഫി ആക്രമണത്തിന് കേരളം തെരഞ്ഞെടുത്തതില്‍ ദൂരൂഹതയുണ്ടെന്ന് എന്‍ ഐ എ  നേരത്തെ ആഭ്യന്തരമന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. തീവയ്പിന് ആസൂത്രിത സ്വഭാവമുണ്ട്. പ്രതിക്ക് തീവ്രവാദ ബന്ധമുണ്ടോയെന്നത് തള്ളാനാകില്ലെന്നുമാണ് എന്‍ ഐ എ റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടിയിരുന്നു.അന്വേഷണം കേരള പൊലീസില്‍ മാത്രമായി ഒതുക്കിയാല്‍ മറ്റു കണ്ണികളിലേക്ക് എത്തില്ലെന്നും സൂചിപ്പിച്ചാണ് എന്‍ ഐ എ അന്ന് റിപ്പോര്‍ട്ട് നല്‍കിയത്. ബോഗിയിലെ മുഴുവന്‍ പേരെയും വധിക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് കരുതേണ്ടി വരുമെന്നും ഇക്കാര്യത്തില്‍ വ്യക്തത ലഭിക്കാന്‍ സമഗ്രമായ അന്വേഷണം വേണമെന്നും എന്‍ ഐ എ വ്യക്തമാക്കിയിരുന്നു. ഇത്തരത്തില്‍ കേസ് പുരോഗമിക്കുന്നതിനിടയിലാണ് അതേ ട്രെയിനിന് തീപിടിത്തമുണ്ടായിരിക്കുന്നത് എന്നത് ഗൗരവത്തോടെയാണ് പൊലീസും എന്‍ഐഎയും കാണുന്നത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media