ദില്ലി: കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട നിയമ പോരാട്ടം സുപ്രീം കോടതിയിലേക്ക്. എസ് ഐ ആറിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെ നല്‍കിയ ഹര്‍ജികള്‍ വെള്ളിയാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും ഒന്നിച്ചായത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് ലീഗ് അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ കോടതിയെ അറിയിച്ചതോടെയാണ് അടിയന്തരമായി വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി അറിയിച്ചത്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ എസ് ഐ ആര്‍ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതി സമീപിച്ചത്. എന്നാല്‍, എസ്‌ഐആര്‍ തന്നെ ഭരണഘടന വിരുദ്ധമാണെന്ന വാദമാണ് മുസ്ലിംലീഗ്, കോണ്‍ഗ്രസ്, സിപിഎം ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഉന്നയിക്കുന്നത്. വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും ഇന്ന് കോടതിയില്‍ പരാമര്‍ശിച്ചു. അടിയന്തരമായി കേസ് പരിഗണിക്കേണ്ട സാഹചര്യമുണ്ടെന്ന് അഭിഭാഷകര്‍ ചീഫ് ജസ്റ്റിസിനെ ധരിപ്പിച്ചു. നാളെ തന്നെ പരിഗണിക്കണമെന്ന ആവശ്യമാണ് ഹര്‍ജിക്കാര്‍ ഉന്നയിച്ചത്.
സ്റ്റേ ആവശ്യം പ്രധാനമായി ഉന്നയിക്കാനാണ് സിപിഎം മടക്കം രാഷ്ട്രീയപാര്‍ട്ടികളുടെ തീരുമാനം. നേരത്തെ ബിഹാറിലെ എസ്‌ഐആറുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ സ്റ്റേ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയാണ് നിലവില്‍ ബിഹാറിലെ ഹര്‍ജികളുള്ളത്. ഈ ബെഞ്ചിലേക്ക് തന്നെ കേരളത്തിലെ ഹര്‍ജികള്‍ വിടുമോയെന്ന് നാളെ അറിയാം. തമിഴ്‌നാട്ടിലെ എസ്‌ഐആറിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതിയില്‍ എത്തിയിരുന്നെങ്കിലും ഇവ കോടതി ഇതുവരെ പരിഗണിച്ചിട്ടില്ല.
v380iq