കോഴിക്കോട്: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ രോഗികളെ എത്തിച്ചു കൊടുത്താല്‍ ഡ്രൈവര്‍ക്ക് കിട്ടുന്നത് 10,000 രൂപ. തിരുവനന്തപുരത്താണെങ്കില്‍ 5000 രൂപ. കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയത് ആഗോള മരുന്ന് കമ്പനികളാണ്. 80, 90 ശതമാനം ഓഹരി നിക്ഷേപമാണ് നടത്തിയത്. ഇതര സംസ്ഥാനങ്ങളിലെ സ്വകാര്യ ആശുപത്രികളിലെ ബെഡ് ഒന്നിന് ഒന്നര കോടി രൂപയാണ് ഇവര്‍ നിക്ഷേപം നടത്തിയതെങ്കില്‍ കേരളത്തില്‍ ബെഡ് ഒന്നിന് രണ്ടര ലക്ഷം രൂപയാണ് ഇവര്‍ നിക്ഷേപിച്ചത്.
ഇതു കഥയല്ല വെറും പറച്ചിലുമല്ല. കേരളത്തിന്റെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് ഇന്നലെ കോഴഞ്ചേരിയില്‍ ഒരു പൊതു പരിപാടിയില്‍ പ്രസംഗിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് കൊടുക്കുന്ന കാശ് ആശുപത്രിക്കാര്‍ രോഗികളില്‍ നിന്ന് പിടിച്ചു പറിക്കുകയാണെന്നും മന്ത്രി പറയുന്നുണ്ട്.
സ്വകാര്യ ആശുപത്രികള്‍ രോഗികളുടെ മേല്‍ തീവെട്ടിക്കൊള്ള നടത്തുന്ന കാര്യം പകല്‍ പോലെ വ്യക്തമാണ്. സ്വകാര്യ ആശുപത്രിയില്‍ നിന്ന് സര്‍ജറി നിര്‍ദ്ദേശിച്ചാല്‍ മൂന്നു വട്ടം ചിന്തിക്കണം. കാര്യങ്ങള്‍ ഇങ്ങനെ പോകുന്നു. ഇതിലൊക്കെ നടപടിയെടുക്കേണ്ട ആരോഗ്യ മന്ത്രി തന്നെ നിസ്സഹായയായി ഇക്കാര്യങ്ങള്‍ തെരുവില്‍ വിളിച്ചു പറയുകയാണ്. പൂച്ചക്കാര് മണികെട്ടും?