ടെഹ്‌റാന്‍: അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്ത ആക്രമണത്തിന് പിന്നാലെ ഇറാന്‍ തിരിച്ചടി തുടങ്ങി. ഇസ്രയേലിലേക്ക് മിസൈലുകള്‍ തൊടുത്താണ് ഇറാന്‍ തിരിച്ചടി തുടങ്ങിയത്. ഇസ്രയേലിലെ വിവിധ നഗരങ്ങളില്‍ മിസൈലുകള്‍ പതിച്ചതായും അപായ സൈറണുകള്‍ മുഴങ്ങുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്‍ മിസൈലുകള്‍ ഇസ്രയേലില്‍ പതിച്ചെന്ന് ഇസ്രയേല്‍ സേനയും വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണ ശ്രമം ഉണ്ടായെന്നാണ് ഇസ്രയേല്‍ പറയുന്നത്. എന്നാല്‍ ആക്രമണത്തിന്റെ തോതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. മുന്‍കാലങ്ങളിലെ പോലെ കൂട്ടത്തോടെയുള്ള മിസൈന്‍ ആക്രമണമാണ് ഇറാന്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇറാന്റെ തിരിച്ചടി ആക്രമണ സാധ്യത മുന്‍കൂട്ടി കണ്ട് ഇസ്രയേല്‍ രാജ്യത്തുടനീളം അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ജനങ്ങളോട് ബങ്കറുകളിലേക്ക് മാറാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ഇറാന്റെ പ്രത്യാക്രമണം അതിശക്തമായിരിക്കുമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്ന സാഹചര്യത്തില്‍, മേഖലയില്‍ വന്‍ യുദ്ധത്തിനുള്ള സാധ്യതയാണ് നിലവിലുള്ളത്.
ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ സൈനിക നടപടിയുടെ ലക്ഷ്യമടക്കം പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനിലെ ഭരണമാറ്റം തന്നെയാണ് ആക്രമണത്തിന്റെ ലക്ഷ്യമെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. ഇറാന്‍ സൈന്യം ആയുധം താഴെ വയ്ക്കണമെന്നും ഇറാന്‍ ഭരണകൂടത്തെ വീഴ്ത്തുമെന്ന് ട്രംപ് വ്യക്തമാക്കി. ആയുധം വെച്ച് കീഴടങ്ങണമെന്ന് ഇറാന്‍ സേനയോട് ട്രംപ് ആവശ്യപ്പെട്ടു. ഇറാനില്‍ ഭരണമാറ്റത്തിനും ആഹ്വാനം ചെയ്തു. കീഴടങ്ങുക, അല്ലെങ്കില്‍ മരണമെന്ന അന്ത്യശാസനം ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡിനും യുഎസ് പ്രസിഡന്റ് നല്‍കി. ഇറാന്‍ നാവികസേനയെ ഇല്ലാതാക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. ഇറാന്‍ തങ്ങളുടെ ആണവ പദ്ധതി പുനര്‍നിര്‍മ്മിക്കാന്‍ ശ്രമിക്കുകയാണെന്നും ഇതാണ് ആക്രമണത്തിലേക്ക് പൊടുന്നനെ കടക്കാന്‍ യുഎസിനെ പ്രേരിപ്പിച്ചതെന്നും പ്രസിഡന്റ് വിവരിച്ചു. അമേരിക്കയില്‍ എത്താന്‍ കഴിയുന്ന മിസൈലുകള്‍ ഇറാന്‍ വികസിപ്പിക്കുകയാണെന്നും ആരോപിച്ചു. യുഎസില്‍ എത്തുന്ന മിസൈലുകള്‍ ഇറാന്‍ നിര്‍മിക്കുന്നതുവരെ കാത്തിരിക്കാന്‍ ആകില്ലെന്നും അതുകൊണ്ടാണ് ഇപ്പോള്‍ ആക്രമണം തുടങ്ങിയതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.