ദില്ലി: ടിപി വധക്കേസ് ഒരു കൊലപാതകക്കേസ് ആണെന്നും പെട്ടെന്ന് എങ്ങനെ ജാമ്യം നല്‍കുമെന്നും സുപ്രീം കോടതി. കേസുമായി ബന്ധപ്പെട്ട് വിചാരണക്കോടതിയുടെ രേഖകള്‍ കാണണമെന്നും കോടതി പറഞ്ഞു. സാക്ഷി മൊഴികള്‍ അടക്കം കാണാതെ തീരുമാനം എടുക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി, ഇടക്കാല ജാമ്യം നല്‍കണമെന്ന ആവശ്യവും അംഗീകരിച്ചില്ല. 15 ദിവസത്തിനുള്ളില്‍ സാക്ഷി മൊഴിയടക്കം എല്ലാ രേഖകളും ഹാജരാക്കണമെന്നും സുപ്രീംകോടതി പറഞ്ഞു. കേസ് പരിഗണിക്കാനായി വീണ്ടും മാറ്റി. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയായ ജ്യോതിബാബുവാണ് ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചത്.
കേസില്‍ ചൂടേറിയ വാദപ്രതിവാദമാണ് കോടതിയില്‍ നടന്നത്. ജാമ്യഹര്‍ജിയെ കെകെ രമ എതിര്‍ത്തു. സംസ്ഥാനം മറുപടി സമര്‍പ്പിക്കാതെ ഒളിച്ചു കളിക്കുകയാണെന്ന് കെകെ രമയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ വാദിച്ചു. സംസ്ഥാനം എന്ത് ഒളിച്ചു കളി ആണ് നടത്തുന്നതെന്ന് കെകെ രമയുടെ അഭിഭാഷകന്‍ വ്യക്തമാക്കണമെന്ന് ജ്യോതി ബാബുവിന്റെ അഭിഭാഷകനും തിരിച്ചടിച്ചു. ഗ്യാലറിക്ക് വേണ്ടിയുള്ള ആരോപണങ്ങളാണ് കെകെ രമ ഉന്നയിക്കുന്നതെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്റെ മറ്റൊരു വാദം.
പ്രതികള്‍ക്ക് അനുപാതരഹിതമായ ഇളവുകളാണ് ലഭിച്ചതെന്നും സംവിധാനങ്ങളുടെ വിശ്വാസ്യത നഷ്ടമാകുന്ന തരത്തിലുള്ള നടപടികളാണ് ഉണ്ടായതെന്നും സത്യവാങ്മൂലത്തില്‍ കെകെ രമയും പറഞ്ഞു. പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് അപകടകരവും മനോവീര്യം കെടുത്തുന്നതുമായ സന്ദേശം നല്‍കും. ജ്യോതി ബാബുവിന് ജാമ്യം അനുവദിക്കുന്നതിനെ എതിര്‍ത്താണ് രമ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജ്യോതിബാബു ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചത്.